നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
ഈ നരകത്തിൽ നിന്നു കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ!
മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!
ശിവ!ശിവ! ഒന്നും പറയാവതല്ല
മഹാമായ തന്റെ പ്രകൃതികൾ
മഹാ മായ നീക്കീട്ടരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!
വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർവഴിയരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!
എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ!