
ഇന്ദിരേ ലോകമാതാവേ മഹാലക്ഷ്മി
ചന്ദ്രാദി കൂപ്പും നിൻ പാദയുഗ്മം
വന്ദിക്കുമെന്നെ നീയൊന്നു നോക്കീടുവാൻ
നന്ദാത്മജപ്രിയേ കൈതൊഴുന്നേൻ
ഈഷലില്ലേതുമേ കാരുണ്യമുണ്ടെങ്കിൽ
ഊഴിയിൽ ഞാനും വലുതായിടും
ആമയം മാറ്റുവാൻ ഭേഷജം മറ്റില്ല
ആഴിമാതേ ദേവി കുമ്പിടുന്നേൻ
ഹുംകൃതിയോടെ കടക്കാരവർ വന്നു
കിങ്കരന്മാരെപ്പോലെന്നെയമ്മേ
ശങ്ക കൂടാതെ തടുക്കുമാറാക്കൊല്ലേ
പങ്കജനന്ദിനി കുമ്പിടുന്നേൻ
ഊണിനും വേണ്ടുന്ന നിത്യസുഖങ്ങൾക്കും
ക്ഷീണത കാണ്മിൻ കുറഞ്ഞിതിപ്പോൾ
കാണമില്ല പാട്ടം നെല്ലെടുത്തീടുവാൻ
വാണിയാൽ കിട്ടണം കുമ്പിടുന്നേൻ
എന്തു ചേതം നിനക്കെന്നുടെ മേനിമേൽ
നിന്തിരു നേത്രങ്ങളാലുഴിഞ്ഞാൽ
അന്തരമില്ല ഞാനർത്ഥവാനായ് വരും
സന്തതം നിൻ കഴൽ കുമ്പിടുന്നേൻ
ഏതുമേ ചേതം നിനക്കില്ലതിനാൽ ഞാൻ
പ്രാധാന്യനായ് വരുമൂഴി തന്നിൽ
മോദേന വന്നു മാം നോക്കുക വൈകാതെ
വാസുദേവപ്രിയേ കുമ്പിടുന്നേൻ
അയ്യോ പണമില്ല കയ്യിലെനിയ്ക്കിപ്പോ-
ളെന്തു വരാഞ്ഞതു പത്മാലയേ
കയ്യേറ്റു രക്ഷിച്ചുകൊൾക മഹാലക്ഷ്മി
കൈകൂപ്പി നിൻപാദം കുമ്പിടുന്നേൻ
ഒട്ടുകല്ലൊട്ടു നെല്ലല്പമവിലുമായ്
തുഷ്ടനായ് കാഴ്ചവെച്ചോരു വിപ്രൻ
ദൃഷ്ടാന്തമർത്ഥപതിയായതുമവൻ
മട്ടലർമാതേ ഞാൻ കുമ്പിടുന്നേൻ
ഓർത്തീലൊരുത്തരും രുഗ്‌മിണീദേവിയും
പാർത്തു മുകുന്ദനും ചൊന്നമൂലം
ധാത്രീസുരനർത്ഥവാനായ് ചമഞ്ഞതും
ഓർത്തിതാ നിൻകഴൽ കുമ്പിടുന്നേൻ
ഔവ്വണ്ണമെന്നേയുമൊന്നു കടാക്ഷിപ്പാൻ
കൈവണങ്ങി സ്തുതിച്ചെപ്പോഴും ഞാൻ
പൂവിൽമാതേ ശ്രീഭഗവതി നിൻപദം
കേവലമിന്നിയും കുമ്പിടുന്നേൻ
അക്ഷണം പോക്കു ഗ്രഹങ്ങളശേഷവും
നിൽക്കണമർത്ഥവുമെന്‍റെ കയ്യിൽ
മുക്തിയും വേണം മരണകാലേ മമ
ലക്ഷ്മീഭഗവതി കുമ്പിടുന്നേൻ
ലക്ഷ്മീ ജയ ജയ പത്മാലയേ ജയ
പത്മാലയപ്രിയേ തമ്പുരാട്ടി
ലക്ഷ്മണപൂർവ്വജവല്ലഭേ നിൻ കഴൽ
ലക്ഷ്മീഭഗവതി കുമ്പിടുന്നേൻ