ലളിതാ പഞ്ചക സ്തോത്രം

ശ്ലോകം 1

പ്രാതഃ സ്മരാമി ലളിതാവദനാരവിന്ദം

ബിംബാധരം പൃഥുലമൗക്തികശോഭിനാസം |

ആകർണ്ണദീർഘനയനം മണികുണ്ഡലാഢ്യം

മന്ദസ്മിതം മൃഗമദോജ്ജ്വലഫാലദേശം ||

വിവർത്തനം: പ്രഭാതത്തിൽ, ഞാൻ ലളിതാംബികയുടെ താമരപ്പൂവുപോലുള്ള മുഖം സ്മരിക്കുന്നു. കോവപ്പഴം പോലെ ചുവന്ന ചുണ്ടുകളും, വളിയ മുത്തണിഞ്ഞ മൂക്കുത്തി ശോഭിക്കുന്ന നാസികയും, കാതുകളോളം നീണ്ട കണ്ണുകളും, രത്നകുണ്ഡലങ്ങളണിഞ്ഞതും, മന്ദഹാസം പൊഴിക്കുന്നതും, കസ്തൂരി തിലകം തിളങ്ങുന്ന നെറ്റിയോടുകൂടിയതുമായ ആ മുഖാരവിന്ദത്തെ ഞാൻ ധ്യാനിക്കുന്നു.

വ്യാഖ്യാനം: ആ മുഖം പുതുതായി വിടർന്ന ഒരു താമരപോലെ മൃദുലവും പ്രകാശമാനവുമാണ്; അത് ദിവ്യമായ പ്രഭാതത്തിന്‍റെ നവോന്മേഷം തന്നിൽ ഉൾക്കൊള്ളുന്നു. ദേവിയുടെ പുഞ്ചിരി സാക്ഷാൽ അമൃതിനു തുല്യമാണ്. മൂക്കുത്തിയിലെ മുത്ത്, സൗന്ദര്യത്തിന്‍റെ സാഗരത്തിൽ തിളങ്ങുന്ന നിലാവുപോലെ ശോഭിക്കുന്നു. ദേവിയുടെ നോട്ടം അനന്തമാണ്, അത് നേരിട്ട് ആത്മാവിനെ സ്പർശിക്കുന്നു. കവിളുകളുടെ അതിരുകളിൽ ആ കുണ്ഡലങ്ങൾ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങുന്നു. ഹൃദയത്തിലെ കഠിനമായ ദുഃഖങ്ങളെയും അളിയിച്ചുകളയുന്നതാണ് ദേവിയുടെ ആ മൃദുവായ പുഞ്ചിരി. കസ്തൂരി അണിഞ്ഞ നെറ്റിത്തടം അർദ്ധചന്ദ്രനെപ്പോലെ തിളങ്ങി, ഈ താപമയമായ സംസാരത്തിന് (ലോകത്തിന്) കുളിർമയേകുന്നു.

ശ്ലോകം 2

പ്രാതർഭജാമി ലളിതാഭുജകൽപവല്ലീം

രക്താങ്ഗുലീയലസദങ്ഗുളിപല്ലവാഢ്യാം |

മാണിക്യഹേമവലയാങ്ഗദശോഭമാനാം

പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീർദധാനാം ||

വിവർത്തനം: പ്രഭാതത്തിൽ, കല്പകവല്ലിക്കു സമാനമായ ലളിതാദേവിയുടെ കരങ്ങളെ ഞാൻ ഭജിക്കുന്നു. തളിരിലകൾ പോലെയുള്ള മൃദുവായ വിരലുകൾ ചുവന്ന നിറത്തിലുള്ള മോതിരങ്ങളാൽ ശോഭിക്കുന്നു. മാണിക്യവും സ്വർണ്ണവും പതിച്ച വളകളും തോൾവളകളും അണിഞ്ഞ്, കരിമ്പുവില്ല്, പുഷ്പബാണങ്ങൾ, പാശം, അങ്കുശം എന്നിവ കൈകളിൽ ധരിച്ച ആ ദേവിയെ ഞാൻ പ്രാർത്ഥിക്കുന്നു.

വ്യാഖ്യാനം: ദേവിയുടെ കരങ്ങൾ വെറും ശരീരഭാഗങ്ങളല്ല — പൂർണ്ണമായും ശരണാഗതരായ ഭക്തരുടെ അഗാധമായ ആഗ്രഹങ്ങളെ നിറവേറ്റുന്ന കല്പകവൃക്ഷത്തിന്‍റെ വള്ളികളാണവ. ദേവിയുടെ ഓരോ വിരലും വിടരുന്ന താമരമൊട്ടാണ്; അതിലണിഞ്ഞിരിക്കുന്ന മോതിരങ്ങളിൽ നിന്ന് കാരുണ്യത്തിന്‍റെയും ശക്തിയുടെയും കിരണങ്ങൾ പ്രവഹിക്കുന്നു.  ദേവി അണിഞ്ഞിരിക്കുന്ന വളകൾ വെറും ആഭരണങ്ങളല്ല - അവ സൃഷ്ടിയുടെ ഹൃദയതാളമാണ്. ഈ ആയുധങ്ങൾക്കൊണ്ടാണ്  ദേവിതന്‍റെ ദിവ്യലീലകൾ ആടുന്നത്:  ദേവി ഭക്തരെ സ്നേഹത്തിന്‍റെ പാശത്താൽ ബന്ധിക്കുന്നു, അങ്കുശത്താൽ അവരെ ജ്ഞാനത്തിന്‍റെ വഴിയിലേക്ക് നയിക്കുന്നു, പുഷ്പബാണങ്ങളാൽ അവരുടെ അജ്ഞാനത്തെ ഭേദിക്കുന്നു, അവരെ മോക്ഷത്തിന്‍റെ വഴിയിലേക്ക് കൈപിടിച്ചുയർത്തുന്നു.

ശ്ലോകം 3

പ്രാതർനമാമി ലളിതാചരണാരവിന്ദം

ഭക്തേഷ്ടദാനനിരതം ഭവസിന്ധുപോതം. |

പദ്മാസനാദിസുരനായകപൂജനീയം

പദ്മാങ്കുശധ്വജസുദർശനലാഞ്ഛനാഢ്യം ||

വിവർത്തനം: പ്രഭാതത്തിൽ, ഞാൻ ലളിതാംബികയുടെ പാദാരവിന്ദങ്ങളെ നമസ്കരിക്കുന്നു. ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ സദാ നിരതമായിരിക്കുന്നതും, സംസാരസാഗരം കടക്കുവാനുള്ള തോണിയുമാണത്. പത്മാസനനായ ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരാൽ പൂജിക്കപ്പെടുന്നതും, താമര, അങ്കുശം, കൊടി, സുദർശനചക്രം എന്നീ പുണ്യചിഹ്നങ്ങളാൽ അലംകൃതവുമായ ആ പാദങ്ങളെ ഞാൻ വണങ്ങുന്നു.

വ്യാഖ്യാനം: ആ പാദങ്ങൾ സംസാരമാകുന്ന കൊടുങ്കാറ്റുള്ള മഹാസമുദ്രം കടക്കാനുള്ള വഞ്ചികളാണ്. ദേവിയുടെ കാരുണ്യം അനന്തമാണ് —ദേവി നൽകിക്കൊണ്ടേയിരിക്കുന്നു, ഒരിക്കലും തളരുന്നില്ല. മുങ്ങിത്താഴുന്ന ആത്മാക്കൾക്ക് ദേവിയുടെ പാദങ്ങൾ മാത്രമാണ് ഏക ആശ്രയം. ദേവന്മാർ പോലും ദേവിയുടെ കാൽക്കൽ വണങ്ങുമ്പോൾ, സാധാരണ മനുഷ്യരായ നമ്മുടെ കാര്യം പറയാനുണ്ടോ? സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ ദേവിയുടെ ഓരോ കാൽവെപ്പിലും അടങ്ങിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് പാദത്തിനടിയിലുള്ള ആ ദിവ്യചിഹ്നങ്ങൾ.

ശ്ലോകം 4

പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനീം

ത്രയ്യങ്ഗവേദ്യവിഭവാം കരുണാനവദ്യാം |

വിശ്വസ്യ സൃഷ്ടിവിലയസ്ഥിതിഹേതുഭൂതാം

വിദ്യേശ്വരീം നിഗമവാങ്മനസാതിദൂരാം ||

വിവർത്തനം: പ്രഭാതത്തിൽ, പരമശിവസ്വരൂപിണിയും ഭവാനിയുമായ ലളിതാദേവിയെ ഞാൻ സ്തുതിക്കുന്നു. വേദങ്ങളിലൂടെയും വേദാംഗങ്ങളിലൂടെയും മാത്രം അറിയാൻ കഴിയുന്നവളും, കളങ്കമില്ലാത്ത കാരുണ്യത്തിന്‍റെ നിറകുടവുമായവളെ ഞാൻ വാഴ്ത്തുന്നു. ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടി, സ്ഥിതി (പരിപാലനം), സംഹാരം എന്നിവയ്ക്ക് കാരണഭൂതയായവളും, എല്ലാ വിദ്യകളുടെയും ഈശ്വരിയും, വേദങ്ങൾക്കും വാക്കുകൾക്കും മനസ്സിനും അതീതയുമായ ദേവിയെ ഞാൻ പ്രകീർത്തിക്കുന്നു.

വ്യാഖ്യാനം: ദേവി ശിവന്‍റെ പത്നി മാത്രമല്ല; ദേവി ശിവന്‍റെ ശക്തിയും ശിവതത്ത്വവുമാണ് — രണ്ടും ഒന്നാണ്, രണ്ടു രൂപങ്ങളിൽ ജ്വളിക്കുന്ന ഒരേ ദീപമാണത്. ബുദ്ധിയുടെ തലങ്ങൾക്കതീതമായ വേദാംഗങ്ങളിൽ മറഞ്ഞിരിക്കുന്ന രഹസ്യമാണ് ദേവി; എങ്കിലും, പരിപൂർണ്ണമായ ശരണാഗതിയിലൂടെയും ഭക്തിയിലൂടെയും ദേവിയെ പൂർണ്ണമായും അറിയാൻ സാധിക്കും.ദേവി അസ്തിത്വത്തിന്‍റെ സ്പന്ദനമാണ്, തന്‍റെ ഒറ്റ നോട്ടം കൊണ്ട് കാലത്തിന്‍റെ വല നെയ്യുന്നവളാണ് ദേവി. സരസ്വതീദേവിയുടെ മാതാവാണ് ദേവി, എങ്കിലും വാക്കിന് അതീതയാണ്. വേദങ്ങളുടെ പ്രചോദനം ദേവിയാണെങ്കിലും അവയുടെ പരിധികൾക്ക് അപ്രാപ്യയാണ് ദേവി. 

ശ്ലോകം 5

പ്രാതർവദാമി ലളിതേ തവ പുണ്യനാമ

കാമേശ്വരീതി കമലേതി മഹേശ്വരീതി |

ശ്രീശാംഭവീതി ജഗതാം ജനനീ പരേതി

വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി ||

വിവർത്തനം: അല്ലയോ ലളിതാംബികേ! പ്രഭാതത്തിൽ ഞാൻ അവിടുത്തെ പുണ്യനാമങ്ങൾ ജപിക്കുന്നു. കാമേശ്വരി, കമല, മഹേശ്വരി, ശ്രീശാംഭവി, ജഗത് ജനനി, പരാശക്തി, വാഗ്ദേവത, ത്രിപുരേശ്വരി എന്നിങ്ങനെയുള്ള അവിടുത്തെ തിരുനാമങ്ങൾ ഞാൻ ഉരുവിടുന്നു.

വ്യാഖ്യാനം: ദേവിയുടെ നാമങ്ങൾ ജപിക്കുന്നത് സാക്ഷാൽ അമൃത് പാനം ചെയ്യുന്നതിന് തുല്യമാണ്. 'കാമേശ്വരി' — നിർമ്മലമായ ആഗ്രഹങ്ങളുടെയും സ്നേഹത്തിന്‍റെയും അധിപ. 'കമല' — ഐശ്വര്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും താമര. 'മഹേശ്വരി' — ദേവാധിദേവന്‍റെ പരമോന്നത ശക്തി. ദേവി 'ശാംഭവി'യാണ് — പരമശിവന്‍റെ പ്രാണവായു.ദേവി 'ജഗത് ജനനി'യാണ് — സർവ്വ ചരാചരങ്ങളുടെയും മാതാവ്. ദേവി 'പരാശക്തി'യാണ് — എല്ലാറ്റിനും അതീതയായവൾ, ബുദ്ധികൊണ്ട് അളക്കാൻ കഴിയാത്തവൾ. മനുഷ്യൻ ഉച്ചരിക്കുന്ന ഓരോ വാക്കും ദേവിയുടെ ദാനമാണ്. ദേവി മൂന്നു ലോകങ്ങളുടെയും മഹാറാണിയായ 'ത്രിപുരസുന്ദരി'യാണ്.


ഫലശ്രുതി (പാരായണ ഫലം)

യഃ ശ്ലോകപഞ്ചകമിദം ലളിതാംബികായാഃ

സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ |

തസ്മൈ ദദാതി ലളിതാ ഝടിതി പ്രസന്നാ

വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകീർകീർതിം ||

വിവർത്തനം: അതിരാവിലെ, ഐശ്വര്യദായകവും മനോഹരവുമായ ലളിതാംബികയുടെ ഈ അഞ്ചു ശ്ലോകങ്ങൾ ആരു പാരായണം ചെയ്യുന്നുവോ, അവനിൽ ലളിതാദേവി വേഗത്തിൽ പ്രസന്നയായി വിദ്യ (ജ്ഞാനം), ശ്രീ (സമ്പത്ത്), നിർമ്മലമായ സൗഖ്യം, അനന്തമായ കീർത്തി എന്നിവ നൽകി അനുഗ്രഹിക്കുന്നു.

വ്യാഖ്യാനം: ഇതൊരു വെറും കവിതയല്ല, മറിച്ച് ഇത് ദേവിയുടെ വാഗ്ദാനമാണ്. പ്രഭാതത്തിൽ ഇതിന്‍റെ പാരായണം ചെയ്യുമ്പോൾ, ഒരിക്കലും നശിക്കാത്ത ജ്ഞാനം, കളങ്കമില്ലാത്ത സമ്പത്ത്, അഖണ്ഡമായ സന്തോഷം, ശാശ്വതമായ പ്രശസ്തി എന്നിവ നൽകി അനുഗ്രഹിക്കാൻ ജഗദംബിക വേഗത്തിൽ ഓടിയെത്തുന്നു.

പ്രാതഃ സ്മരാമി ലളിതാവദനാരവിന്ദം
ബിംബാധരം പൃഥുലമൗക്തികശോഭിനാസം.
ആകർണദീർഘനയനം മണികുണ്ഡലാഢ്യം
മന്ദസ്മിതം മൃഗമദോജ്ജ്വലഫാലദേശം.


പ്രാതർഭജാമി ലളിതാഭുജകല്പവല്ലീം
രക്താംഗുലീയലസദംഗുലിപല്ലവാഢ്യാം.
മാണിക്യഹേമവലയാംഗദശോഭമാനാം
പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീർദധാനാം.

പ്രാതർനമാമി ലളിതാചരണാരവിന്ദം
ഭക്തേഷ്ടദാനനിരതം ഭവസിന്ധുപോതം.
പദ്മാസനാദിസുരനായകപൂജനീയം
പദ്മാങ്കുശധ്വജസുദർശനലാഞ്ഛനാഢ്യം


പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനീം
ത്രയ്യംഗവേദ്യവിഭവാം കരുണാനവദ്യാം.
വിശ്വസ്യ സൃഷ്ടിവിലയസ്ഥിതിഹേതുഭൂതാം
വിദ്യേശ്വരീം നിഗമവാങ്മനസാതിദൂരാം.


പ്രാതർവദാമി ലളിതേ തവ പുണ്യനാമ
കാമേശ്വരീതി കമലേതി മഹേശ്വരീതി.
ശ്രീശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി.


യഃ ശ്ലോകപഞ്ചകമിദം ലളിതാംബികായാഃ
സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ.
തസ്മൈ ദദാതി ലളിതാ ഝടിതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകീർതിം.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies