ഹരിനാരായൺ ജിയുടെ കഥ

ഹരിനാരായൺ ജിയുടെ കഥ

ഹരിനാരായൺ ജി  ജനിച്ചത് മഹാരാഷ്ട്രയിലായിരുന്നു. അദ്ദേഹത്തിന്‍റെ ജന്മനാമം നീരാജി എന്നായിരുന്നു.  

അദ്ദേഹത്തിന്‍റെ പിതാവ്, നാരായണറാവു അദ്ദേഹത്തെ സ്വന്തം സഹോദരനായ അനന്തറാവുവിന് ദത്തുപുത്രനായി നൽകി.  അനന്തറാവുവിന് കുട്ടികളില്ലായിരുന്നു.  അനന്തറാവുവാണ് ഹരിനാരായൺ എന്ന് പേര് നൽകിയത്. കുറച്ച് സമയത്തിന് ശേഷം, അനന്തറാവുവിന് ഒരു മകൻ ജനിച്ചു. ഹരിനാരായൺ ജി വീട്ടിൽ ഒരു അധികപ്പറ്റായി.  അദ്ദേഹം വെറുക്കപ്പെടുകയും അധികം വൈകാതെ വീട്ടിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. 

ബാല്യം മുതൽക്കേ ഹരിനാരായൺ ജിയ്ക്ക് വളരെ ലളിതമായ സ്വഭാവമായിരുന്നു. അദ്ദേഹത്തിന് ലൗകിക കാര്യങ്ങളിലൊന്നും താല്പര്യമില്ലായിരുന്നു.  എപ്പോഴും ഈശ്വരവിചാരത്തിൽ മുഴുകിയിരിക്കും.

ഇത് കാരണം എല്ലാവരും ഹരിനാരായൺ ജിയെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കരുതി. 

അനന്തറാവു പുറത്താക്കിയ ശേഷം, ഹരിനാരായൺ ജി സ്വന്തം പിതാവിന്‍റെ വീട്ടിലേക്ക് പോയി.  

അദ്ദേഹത്തിന്‍റെ സ്വന്തം പിതാവും അദ്ദേഹത്തെ വീട്ടിൽക്കയറ്റാൻ വിസമ്മതിച്ചു. എന്നാൽ അമ്മ ഇടപെട്ട് സമ്മതിപ്പിച്ചു.

അമ്മ ഹരിനാരായൺ ജിയെ ആശ്വസിപ്പിച്ചു പറഞ്ഞു, 'അച്ഛന്‍റെ പ്രവൃത്തിയിൽ ദുഃഖിക്കരുത്. എല്ലാവരും ഓരോരോ പ്രശ്നങ്ങളിൽ വലഞ്ഞുകൊണ്ടിരിക്കുമ്പോൾ ശരിയും തെറ്റുമൊന്നും ചിന്തിക്കുന്നില്ല. മനസ്സമാധാനമാണ് ശരിയായ സുഖം. ലൗകികകാര്യങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ സമാധാനം ലഭിക്കൂ.'

വീട്ടിൽ താമസിച്ചു തുടങ്ങിയതോടെ എല്ലാ ഉത്തരവാദിത്തവും അദ്ദേഹത്തിന്‍റെ മേൽ വന്നു വീണു. ഹരിനാരായൺ ജി വളരെ ദയാലുവും ഉദാരനുമായിരുന്നു.  

ഒരിക്കൽ മാതാപിതാക്കൾ തീർത്ഥയാത്രക്കായി കാശിക്ക് പോയിരുന്ന സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നതെല്ലാം സന്യാസിമാർക്കും ദരിദ്രർക്കും ദാനം ചെയ്തു. തിരിച്ചെത്തിയ പിതാവ് ഹരിനാരായൺ ജിയെ വീട്ടിൽനിന്നും പുറത്താക്കി.

പക്ഷെ ശരിയായ ഭക്തർ ഇതിനെക്കുറിച്ചൊന്നും ഭയപ്പെടുകയോ വിഷമിക്കുകയോ ചെയ്യില്ല. ഹരിനാരായൺ ജി വനത്തിലേക്ക് പോകാൻ തയ്യാറായി.

ഇതിനുള്ളിൽ ഹരിനാരായൺ ജിയുടെ വിവാഹം നടന്നു കഴിഞ്ഞിരുന്നു. അന്നപൂർണ്ണയായിരുന്നു ഭാര്യ. ഹരിനാരായൺ ജി വനത്തിലേക്ക് പോകാനിറങ്ങിയതും ഭാര്യയും കൂടെപ്പോകാൻ ഇറങ്ങി. 

ഹരിനാരായൺ ജി തടുത്തു, 'നീ നിന്‍റെ പിതാവിന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോകൂ. അവിടെ നിനക്ക് സുഖമായി കഴിയാം. കാട്ടിൽ വലിയ കഷ്ടപ്പാടും അപകടങ്ങളുമാണ്.'

ഇത് കേട്ട്, അന്നപൂർണ്ണ കരഞ്ഞ് പറഞ്ഞു, 'എന്നെ ഉപേക്ഷിക്കരുത്, വേണമെങ്കിൽ എന്നെ കൊന്നോളൂ, എന്നാലും എന്നെ അകറ്റരുത്. അങ്ങിൽ നിന്നും നിന്ന് വേർപെട്ട് ജീവിക്കാൻ എനിക്ക് കഴിയില്ല. സുഖവും ദുഃഖവും മുൻകാല കർമ്മത്തിന്‍റെ  ഫലമാണ്.അങ്ങയുടെ ഒരു പകുതിയാണ് ഞാൻ.  അങ്ങയുടെ സുഖവും ദുഖവും എന്റേത് കൂടിയാണ്. എനിക്ക് മറ്റൊരു ആശ്രയവുമില്ല. എന്നെ ഉപേക്ഷിച്ച് പോകരുത്.'

ഇങ്ങനെ പറഞ്ഞ്, അവർ അദ്ദേഹത്തിന്‍റെ കാലിൽ വീണ് കരഞ്ഞു. ഹരിനാരായൺ ജിയ്ക്ക് വീണ്ടും നിരസിക്കാൻ കഴിഞ്ഞില്ല.  

ഗ്രാമവാസികൾ ഹരിനാരായൺ ജിയെ നാരദ മഹർഷിയുടെ അവതാരമായാണ് കണക്കാക്കിയിരുന്നത്. വനത്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ഹരിനാരായൺ ജിയും ഭാര്യയും മൂന്ന് ദിവസം ഗ്രാമത്തിലെ ഒരു മരച്ചുവട്ടിൽ ഗ്രാമവാസികളോടൊപ്പം ഭജന പാടി കഴിച്ചുകൂട്ടി. അന്നപൂർണ തന്‍റെ ആഭരണങ്ങളൊക്കെ ദരിദ്രർക്ക് ദാനം ചെയ്തു. നാലാം ദിവസം അവർ എല്ലാരോടും വിട പറഞ്ഞ് കാട്ടിലേക്ക് തിരിച്ചു.

കാശി, പ്രയാഗ്, ഗയ തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച ശേഷം, ഹരിനാരായൺ ജി  ജോഗായ് ചെ ആവേ എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. അവിടെ അദ്ദേഹം അന്നപൂർണ്ണയെ ഗ്രാമത്തിൽ വിട്ട് സമീപത്തുള്ള കാട്ടിൽ  ഒരു കുടിൽ കെട്ടി തപസ്സ് ചെയ്യാൻ തുടങ്ങി. പന്ത്രണ്ട് വർഷത്തെ കഠിന തപസ്സിന് ശേഷം, ദേവി അദ്ദേഹത്തിന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു,’നർസിംഹപൂരിലേക്ക് പോകൂ. അവിടെ, നിനക്ക്  ഗുരുകൃപയാൽ ഈശ്വരസാക്ഷാത്‍കാരം ലഭിക്കും.'

ദേവിയുടെ ഉത്തരവ് പാലിച്ച്, ഹരിനാരായൺ ജി  അന്നപൂർണ്ണയേയും കൂട്ടി നർസിംഹപൂരിലേക്ക് പോയി.  

ഒരു രാവിലെ, അദ്ദേഹം ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് നദിയിൽ സ്നാനത്തിന് പോയി. 

ഈശ്വരധ്യാനത്തിൽ മുഴുകിയിരിക്കുമ്പോൾ പൊടുന്നനെ നദിയിൽ വെള്ളപ്പൊക്കം വന്നു.

ഹരിനാരായൺ ജിയെ കാണാതായി. സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഹരിനാരായൺ ജി ഇതൊന്നും അറിഞ്ഞില്ല. അപ്പോൾ ദേവർഷി നാരദൻ പ്രത്യക്ഷപ്പെട്ടു. ഭഗവാന്‍റെ നാമം മധുരമായി പാടി, നാരദ മഹർഷി  ഹരിനാരായൺ ജിയെ ധ്യാനത്തിൽനിന്നും ഉണർത്തി ദിവ്യജ്ഞാനം നൽകി മറഞ്ഞു.  

ഹരിനാരായൺ ജിയെക്കുറിച്ച്‌ ഭാര്യയും ഗ്രാമവാസികളും ആശങ്കാകുലരായി. അദ്ദേഹത്തിന്‍റെ സുരക്ഷക്കായി എല്ലാവരും പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

വെള്ളപ്പൊക്കം ഏഴ് ദിവസം നീണ്ടുനിന്നു. എട്ടാം ദിവസം, വെള്ളം ഇറങ്ങിയപ്പോൾ, ഗ്രാമവാസികൾ ഹരിനാരായൺ ജിയുടെ  ശരീരം തിരയാൻ തുടങ്ങി. എന്നാൽ വലിയ അതിശയമാണ് നടന്നത്. ഏഴ് ദിവസം വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്ന ഒരു ക്ഷേത്രത്തിൽ ഹരിനാരായൺ ജി ഭഗവാന്‍റെ വിഗ്രഹസമീപത്ത് വീണ മീട്ടി ഭജന പാടിക്കൊണ്ട് നിൽക്കുന്നു.

അവിടെനിന്നും ഹരിനാരായൺ ജിയും ഭാര്യയും പണ്ഡർപൂരിലേക്ക് തിരിച്ചു. അവിടെവച്ച്  ഹരിനാരായൺ ജിയെ ആലിംഗനം ചെയ്ത് ഭഗവാൻ പറഞ്ഞു, 'നിന്‍റെ ഭക്തി സഫലമായിരിക്കുന്നു. ഇനി മുതൽ ഹരിശയനി, പ്രബോധിനി ഏകാദശികളിൽ ഞാൻ സ്വയം നിന്നെ സന്ദർശിക്കാൻ വരും. അന്നുമുതൽ, ഹരിനാരായൺ ജി വീട്ടിൽ എക്കാദശി വ്രതം പാലിക്കാൻ തുടങ്ങി. .  

ഹരിനാരായൺ ജിയ്ക്ക് തന്‍റെ മരണസമയം മുൻകൂട്ടി അറിയാമിയിരുന്നു. ഭർത്താവിന്‍റെ അനുമതിയോടെ അന്നപൂർണ ആദ്യം തന്നെ തന്‍റെ ശരീരം വെടിഞ്ഞിരുന്നു. അന്ത്യകാലത്തിൽ ഹരിനാരായൺ ജിയ്ക്ക് സ്നാനം ചെയ്യാനായി ഗംഗ അദ്ദേഹം ഇരുന്നിടത്തു തന്നെ പ്രത്യക്ഷയായി. സ്നാനവും പൂജയും ചെയ്ത ശേഷം യോഗാസനത്തിൽ ഇരുന്ന് ഹരിനാരായൺ ജി സമാധിയിൽ പ്രവേശിച്ചു. മുംബൈയ്ക്ക് സമീപം ബേൻവാഡിയിലാണ് ഹരിനാരായൺ ജിയുടെ സമാധി.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies