
ലങ്കയ്ക്ക് സമീപം സമുദ്രതീരത്ത് വെച്ച് ജടായുവിന്റെ സഹോദരൻ സമ്പാതി വാനരസേനയോട് രാവണൻ സീതാദേവിയെ ലങ്കയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ഇത് പറഞ്ഞതിന് ശേഷം സമ്പാതി പറന്നുപോയി
ഇതുകേട്ട് വാനരന്മാർ സന്തോഷത്താൽ തുള്ളിച്ചാടി. 'നമ്മുടെ ദൗത്യം വിജയകരമായി പൂർത്തിയായി. ദേവി എവിടെയാണെന്ന് നമ്മൾ കണ്ടെത്തി!'
എന്നാൽ ജാംബവാൻ പറഞ്ഞു, 'ഇല്ല, പൂർത്തിയായിട്ടില്ല. നമ്മൾ ഋശ്യമൂകാചലത്തിൽ തിരിച്ചെത്തുമ്പോൾ, ഭഗവാനും സുഗ്രീവനും നമ്മളോട് ചോദിക്കും: നിങ്ങൾ ദേവിയെ കണ്ടോ? അവൾ എന്തുചെയ്യുന്നു? അവൾ സുഖമായിരിക്കുന്നോ? ഈ ചോദ്യങ്ങൾക്കെല്ലാം നമുക്ക് ഉത്തരമുണ്ടോ? നമ്മൾ കടൽ കടന്ന് ലങ്കയിലെത്തിയാൽ മാത്രമേ നമ്മുടെ ദൗത്യം പൂർത്തിയാകൂ.' .
ഇതുകേട്ട് വാനരന്മാർ നിശ്ശബ്ദരായി.
ആരെങ്കിലും കടൽ ചാടി കടക്കണം.
അംഗദൻ ചോദിച്ചു, 'ഇത് ആരെക്കൊണ്ടാകും?'
ഗജൻ എന്ന വാനരൻ പറഞ്ഞു, 'എനിക്ക് പത്ത് യോജന ദൂരം ചാടാൻ കഴിയും.'
ലങ്ക കടലിനക്കരെ നൂറ് യോജന ദൂരെയായിരുന്നു.
ഗവാക്ഷൻ പറഞ്ഞു, 'എനിക്ക് ഇരുപത് യോജന ചാടാൻ കഴിയും.'
ശരഭൻ പറഞ്ഞു, 'എനിക്ക് പരമാവധി മുപ്പത് യോജന വരെ ചാടാം.'
ഋഷഭൻ പറഞ്ഞു, 'എനിക്ക് നാൽപത് യോജന ചാടാൻ കഴിയും.'
ഗന്ധമാദനൻ പറഞ്ഞു, 'എനിക്ക് അമ്പത് യോജന വരെ ചാടാൻ കഴിയും.'
മൈന്ദൻ പറഞ്ഞു, 'എനിക്ക് അറുപത് യോജന ചാടാം.'
ദ്വിവിദൻ പറഞ്ഞു, 'എഴുപത് യോജന – അതാണ് എനിക്ക് പരമാവധി ചാടാൻ കഴിയുന്നത്.'
സുഷേണൻ പറഞ്ഞു, 'എനിക്ക് എൺപത് യോജന വരെ ചാടാൻ കഴിയും, പക്ഷേ അത് മതിയാവില്ല.'
ജാംബവാൻ പറഞ്ഞു, 'ഭഗവാൻ വാമനാവതാരം എടുത്തപ്പോൾ, ഞാൻ ഒരേ സമയം ആകാശത്ത് അദ്ദേഹത്തെ ഏഴ് തവണ പ്രദക്ഷിണം വെച്ചിട്ടുണ്ട്. വാമനൻ അത്രയും വലുതായിരുന്നു, മൂന്ന് കാൽവെപ്പുകൊണ്ട് അദ്ദേഹം ഭൂമിയും പാതാളവും സ്വർഗ്ഗവും അളന്നു. പക്ഷേ ഇപ്പോൾ എനിക്ക് വയസ്സായി. എനിക്ക് പരമാവധി തൊണ്ണൂറ് യോജന ചാടാൻ കഴിയുമെന്ന് തോന്നുന്നു.'
അംഗദൻ പറഞ്ഞു, 'എനിക്ക് നൂറ് യോജന ചാടാൻ കഴിയും. പക്ഷേ, കടൽ കടന്ന് അവിടെയെത്തുന്നത് മാത്രമല്ല കാര്യം. അവർ എന്നെ ലങ്കയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയല്ല. അവർ ഘോര രാക്ഷസന്മാരാണ്. അത് രാവണന്റെ നാടാണ്. എന്റെ അച്ഛൻ അവനോട് ചെയ്തതൊക്കെ അവൻ തീർച്ചയായും ഓർക്കും. എന്നെ അവിടെ കണ്ടെത്തിയാൽ അവൻ എന്നെ വെറുതെ വിടില്ല. എനിക്ക് ഒറ്റയ്ക്ക് എന്തുചെയ്യാൻ കഴിയും? ഞാൻ ലങ്കയിലെത്തുമെന്ന് ഉറപ്പ് തരാം, പക്ഷേ തിരികെ വരുന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല.'
ജാംബവാൻ പറഞ്ഞു, 'നിന്റെ കഴിവിൽ എനിക്ക് സംശയമില്ല, എന്നിരുന്നാലും, നീ വാനരകുലത്തിന്റെ യുവരാജാവാണ്. ശത്രുക്കളുടെ നടുവിലേക്ക് ഒറ്റയ്ക്ക് പോകാൻ ഞാൻ നിന്നെ അനുവദിക്കില്ല.'
ജാംബവാൻ വാനരന്മാരുടെ സേനാപതിയായിരുന്നു. അംഗദന് അദ്ദേഹത്തിന്റെ അനുമതി ആവശ്യമായിരുന്നു.
അംഗദൻ പറഞ്ഞു, 'അതിനർത്ഥം നമ്മൾ പരാജയപ്പെട്ടു എന്നല്ലേ? .എന്നാൽ ഞാൻ ആദ്യം പറഞ്ഞതുപോലെ പ്രാണൻ ത്യജിക്കാം.'
ജാംബവാൻ പെട്ടെന്ന് പറഞ്ഞു, 'നമ്മളിൽ ഈ ദൗത്യം പൂർത്തിയാക്കാൻ ഒരാൾ പോലും ഇല്ലെങ്കിൽ മാത്രമല്ലേ അതിന്റെ ആവശ്യം വരൂ. അങ്ങനെയല്ല. നമ്മളിൽ ഇത് ചെയ്യാൻ കഴിവുള്ള ഒരാളുണ്ട്.'
ഹനുമാൻ ഉൾപ്പെടെ എല്ലാവരും ഞെട്ടിപ്പോയി. ആരായിരിക്കും അത്? എല്ലാവരും തങ്ങളുടെ കഴിവ് പ്രഖ്യാപിച്ചതാണല്ലോ. ആരായിരിക്കും അത്?
ജാംബവാൻ ഹനുമാന്റെ നേർക്ക് തിരിഞ്ഞു പറഞ്ഞു, 'എന്താ പവനപുത്രാ, നീ നിശ്ശബ്ദനായിരിക്കുന്നത്? നമ്മൾ പുറപ്പെട്ടപ്പോൾ സുഗ്രീവൻ നിന്നോട് പറഞ്ഞത് ഓർക്കുന്നില്ലേ? നിനക്ക് എവിടെയും പോകാൻ കഴിയും – സ്വർഗ്ഗത്തിലും പാതാളത്തിലും അന്തരീക്ഷത്തിലും.. നിന്റെ വേഗത സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നിന്നെ തടയാൻ ആർക്കും ശക്തിയില്ല. ഇത് വെറും നൂറ് യോജന ദൂരമാണ് – നിനക്കിത് ഒന്നുമല്ല. മൂന്ന് ലോകങ്ങളിലും നിനക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. അവിടെയെത്തിയാൽ പോലും – രാക്ഷസന്മാർ, ഇന്ദ്രജിത്തും രാവണനും പോലും – നിന്റെ മുന്നിൽ ഒന്നുമല്ല.'
'ഓ രുദ്രാ, പതിനൊന്നാം രുദ്രാ, ഇത് നിന്റെ അവതാരോദ്ദേശമാണ്. നീ ശ്രീരാമന്റെ ദൗത്യം പൂർത്തിയാക്കണം. ഇതിനുവേണ്ടിയാണ് നീ ഇവിടെയെത്തിയിട്ടുള്ളത്, ഓ രുദ്രാ. ഭഗവാന്റെ ദൗത്യം പൂർത്തിയാക്കാൻ നിനക്ക് മാത്രമേ കഴിയൂ.'
എന്ത്കൊണ്ടാണ് ജാംബവാന് ഇത് പറയേണ്ടി വന്നത്?
ഓർക്കുന്നില്ലേ, ഹനുമാൻ കുസൃതിക്കാരനായ കുട്ടിയായിരുന്നപ്പോൾ ഋഷിമാരെ ബുദ്ധിമുട്ടിക്കുമായിരുന്നു. അപ്പോൾ അവർ ഹനുമാന് തന്റെ ശക്തി മറന്നുപോകാൻ വണ്ണം ഒരു ചെറിയ ശാപം നൽകി. അതിനുശേഷം ഹനുമാൻ വളരെ ശാന്തനായി.
പെട്ടെന്ന് ഹനുമാന് ഓർമ്മ തിരിച്ചുകിട്ടി.
ജാംബവാന് ഒരു പർവതത്തിന്റെ വലിപ്പമുണ്ടായിരുന്നു. പക്ഷേ ജാംബവാന് എഴുന്നേറ്റുനിന്ന് കൈ നീട്ടി ഹനുമാന്റെ തോളിൽ കഷ്ടിച്ച് തൊടാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. കുംഭകർണ്ണന് മാത്രമേ ഹനുമാനൊപ്പം ഉയരമുണ്ടായിരുന്നുള്ളൂ . സുഷേണൻ, ദ്വിവിദൻ തുടങ്ങിയ എല്ലാ ശക്തരായ വാനരന്മാർക്കും ഹനുമാന്റെ മുട്ടുവരെ മാത്രമേ ഉയരമുണ്ടായിരുന്നുള്ളൂ. ഹനുമാന്റെ ഭീമാകാരമായ രൂപം കണ്ട് എല്ലാവരും ഞെട്ടി.
താൻ രുദ്രനാണെന്ന് തിരിച്ചറിഞ്ഞ ഹനുമാന്റെ ആവേശത്തിന് അതിരില്ലായിരുന്നു. – സർവശക്തനായ രുദ്രൻ. സംഹാരമൂർത്തിയായ രുദ്രൻ.
ഹനുമാൻ അലറി, 'ഞാൻ എല്ലാ ലോകങ്ങളിലെയും രാക്ഷസന്മാരെയും ദാനവന്മാരെയും ദൈത്യന്മാരെയും അവസാനിപ്പിക്കാൻ പോകുന്നു. അവരുടെ മുഴുവൻ വംശങ്ങളെയും, അവരെ പിന്തുണയ്ക്കാൻ ധൈര്യപ്പെടുന്ന എല്ലാവരെയും ഞാൻ തുടച്ചുനീക്കാൻ പോകുന്നു. നിങ്ങൾക്ക് എന്റെ ശക്തി അറിയില്ല. എനിക്ക് എല്ലാ പർവതങ്ങളെയും തകർക്കാൻ കഴിയും. എനിക്ക് എല്ലാ സമുദ്രങ്ങളെയും കുടിച്ചുവറ്റിക്കാൻ കഴിയും. എനിക്ക് ഈ ഭൂമിയെ രണ്ടായി പിളർക്കാൻ കഴിയും.'
ജാംബവാൻ പറഞ്ഞു, 'ഹനുമാൻ, വേണ്ട, വേണ്ട, ദൈത്യരാജാവായ ബലി വാമനന്റെ സംരക്ഷണയിലാണ്. അദ്ദേഹമാണ് അടുത്ത ഇന്ദ്രൻ. അസുരന്മാരുടെ കൂട്ടത്തിൽ പരമ ഭക്തന്മാരും നല്ലവരുമുണ്ട്. അവരെ ഉന്മൂലനം ചെയ്യരുത്.
ഹനുമാൻ പറഞ്ഞു, 'എങ്കിൽ ഞാൻ രാവണനെയും അവന്റെ വംശത്തെയും അവസാനിപ്പിക്കാം. അതോ ലങ്കയെ പിഴുതെടുത്ത് സീതാദേവിയോടൊപ്പം ഋശ്യമൂകാചലത്തിലേക്ക് കൊണ്ടുപോകട്ടെയോ അതോ രാവണന്റെ കഴുത്തിൽ ഒരു കയർ കെട്ടി ഭഗവാന്റെ കാൽക്കലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകട്ടെയോ?
ജാംബവാൻ പറഞ്ഞു, 'വേണ്ട, വേണ്ട. ഭഗവാൻ നിന്നോട് എന്തുചെയ്യാനാണ് ആവശ്യപ്പെട്ടത്? സീതാദേവി എവിടെയാണെന്ന് കണ്ടെത്താൻ മാത്രം. അത് മാത്രം ചെയ്യുക. ബാക്കിയുള്ളത് അദ്ദേഹത്തിന് വിട്ടുകൊടുക്കുക. ഇപ്പോൾ ഞാൻ നിന്നോട് ഈ ഭീകര രൂപം പിൻവലിക്കാൻ ആവശ്യപ്പെടുന്നു. രാവണനെ ഭഗവാൻ നശിപ്പിക്കട്ടെ. നമ്മളെല്ലാം അദ്ദേഹത്തിന്റെ ദാസന്മാരാണ്. അദ്ദേഹം അത് ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ കീർത്തി പലമടങ്ങ് വർദ്ധിക്കും, അതിനുവേണ്ടിയാണ് നമ്മൾ പരിശ്രമിക്കേണ്ടത്.'
ഹനുമാൻ സമ്മതിച്ചു, 'അങ്ങ് പറയുന്നതു പോലെ ഞാൻ ചെയ്യാം.'
'നീ ലങ്കയിലേക്ക് പോകണം, സീതാദേവിയെ കണ്ടെത്തണം, ഭഗവാനെ അറിയിക്കണം. പക്ഷെ നിന്നെ ആരെങ്കിലും ആക്രമിച്ചാൽ നിനക്കും തിരിച്ചാക്രമിക്കാം.'
അങ്ങനെ, ഹനുമാൻ കടൽ കടന്ന് ലങ്കയിലെത്താൻ തയ്യാറായി
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta