
ശ്രീരാമൻ സീതയും സഹോദരൻ ലക്ഷ്മണനുമൊപ്പം വനത്തിലേക്ക് പോയി. ശ്രീരാമൻ്റെ വേർപാടിൻ്റെ ദുഃഖത്താൽ ദശരഥ രാജാവ് അന്തരിച്ചു. ഗുരു വസിഷ്ഠൻ ഭരതനെയും ശത്രുഘ്നനെയും അവരുടെ മാതൃഭവനങ്ങളിൽ നിന്ന് വിളിച്ചുവരുത്താൻ ദൂതന്മാരെ അയച്ചു. അയോധ്യയിലെത്തിയ ഭരതൻ തൻ്റെ പിതാവിൻ്റെ വിയോഗത്തെക്കുറിച്ചും കൈകേയി ആവശ്യപ്പെട്ട വരങ്ങളെക്കുറിച്ചും ശ്രീരാമൻ്റെ വനവാസത്തെക്കുറിച്ചുമെല്ലാം അറിഞ്ഞു. വ്യസനത്താൽ പലതവണ ബോധംകെട്ടുവീണു.
സംയമനത്തോടെ ഭരതൻ പിതാവിൻ്റെ അന്ത്യകർമങ്ങൾ നടത്തി. സിംഹാസനം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പകരം ശ്രീരാമനെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. ഭരതൻ മന്ത്രിമാരോടും പൗരന്മാരോടും അമ്മമാരോടും ഒപ്പം ചിത്രകൂടത്തിലേക്ക് പുറപ്പെട്ടു. അവർ ഒരു രാത്രി ശൃംഗവേർപൂരിൽ ചെലവഴിച്ചു, പിറ്റേന്ന് മഹർഷി ഭരദ്വാജന്‍റെ ആശ്രമത്തിലെത്തി. ഭരദ്വാജൻ ഭരതനെയും പരിവാരങ്ങളെയും ഊഷ്മളമായി സ്വാഗതം ചെയ്തു. തുടർന്ന് ഭരതൻ ചിത്രകൂടത്തിലേക്ക് നീങ്ങി.
വനത്തിലൂടെയുള്ള സൈന്യത്തിന്‍റെ നീക്കം മൂലം ഭയവിഹ്വലരായ വന്യമൃഗങ്ങൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി. ബഹളം കേട്ട് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ലക്ഷ്മണൻ ഒരു മരത്തിൽ കയറി നോക്കി. ഭരതന്‍റെ സൈന്യം അടുത്തുവരുന്നത് കണ്ട് തങ്ങളെ ആക്രമിക്കാൻ വരുന്നതാണ് എന്ന് കരുതി ലക്ഷ്മണൻ കോപാകുലനായി.
ശ്രീരാമൻ ലക്ഷ്മണനെ സമാധാനപ്പെടുത്തി പറഞ്ഞു -
'ലക്ഷ്മണാ, ആയുധമെടുക്കണ്ടാ. ഭരതൻ നല്ലവനാണ്. ഇനി അഥവാ ആക്രമിക്കാൻ വരുന്നതാണെങ്കിൽ കൂടി പിതാവിൻ്റെ വാക്കുകൾ ലംഘിച്ച് രാജ്യത്തിനായി ഭരതനോട് യുദ്ധം ചെയ്താൽ,ഞാൻ എത്രമാത്രം അപമാനിക്കപ്പെടും? സഹോദരനെ കൊന്ന് നേടിയ രാജ്യം കൊണ്ട് എനിക്കെന്താണ് പ്രയോജനം?'
ബന്ധുക്കളെ നശിപ്പിച്ച് നേടിയ രാജ്യം വിഷം കലർന്ന ഭക്ഷണം പോലെയാണ്, അത് ഒരിക്കലും അഭികാമ്യമല്ല. രാജ്യഭാരം സ്വന്തം സുഖത്തിനല്ല, പ്രജകളുടെ ക്ഷേമത്തിനായിട്ടാണ്.
ഹേ ലക്ഷ്മണാ, ഈ ഭൂമി മുഴുവൻ തന്നെ ലഭിച്ചാലും, അനീതിയിലൂടെ ഞാൻ അത് നേടുവാൻ ഗ്രഹിക്കുന്നില്ല. ഇന്ദ്രപദവി ആണെങ്കിൽക്കൂടി അനീതിയിലൂടെ എനിക്കത് വേണ്ട.
ഭരതൻ തൻ്റെ സഹോദരന്മാരോട് അഗാധമായ അർപ്പണബോധമുള്ളവനാണ്. അവൻ എനിക്ക് എന്‍റെ സ്വന്തം ജീവനേക്കാൾ പ്രിയപ്പെട്ടവനാണ്. അയോധ്യയിൽ എത്തി എന്‍റെ വനവാസത്തെക്കുറിച്ച് കേട്ടപ്പോൾ, ഭരതൻ ദുഃഖിതനായിരിക്കണം. സ്നേഹം കൊണ്ടാണ് അവൻ വരുന്നത്, മറ്റൊരു കാരണവുമില്ല.
ഒരുപക്ഷേ, അമ്മ കൈകേയിയോട് ദേഷ്യപ്പെട്ട്, നമ്മുടെ പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ട്, ഭരതൻ എനിക്ക് രാജ്യം തിരിച്ചുനൽകാൻ വരുന്നതാകാം. നമ്മെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കാൻ പോലും അവന് കഴിയില്ല. ലക്ഷ്മണാ, എപ്പോഴെങ്കിലും ഭരതൻ നിന്നോട് തെറ്റായി പെരുമാറിയിട്ടുണ്ടോ? ഇപ്പോൾ എന്തിനാണ് നീ അവനെ സംശയിക്കുന്നത്?
ഭരതനോട് ഒരിക്കലും പരുഷമായി സംസാരിക്കരുത്. അങ്ങനെ ചെയ്താൽ, ആ വാക്കുകൾ എന്നെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഞാൻ കരുതും.
രാജ്യത്തെക്കുറിച്ചാണ് നിനക്ക് ഉത്കണ്ഠയെങ്കിൽ രാജ്യം നിനക്ക് നൽകാൻ ഞാൻ ഭരതനോട് പറയാം. ലക്ഷ്മണാ, ഞാൻ പറഞ്ഞാൽ അവൻ തീർച്ചയായും അതനുസരിക്കും.
ശ്രീരാമന്‍റെ വാക്കുകൾ ഭാരതനോടുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ സ്നേഹത്തേയും വിശ്വാസത്തേയും എടുത്തുകാണിക്കുന്നു. ഇത് ശ്രീരാമന്‍റെ ഐക്യം, കുടുംബസ്നേഹം, നിസ്വാർത്ഥത എന്നീ മൂല്യങ്ങളെ ഊന്നിപ്പറയുന്നു.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta