വടക്കുപുറത്തു പാട്ട്

വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭദ്രകാളി പ്രീതിക്കായി കൊണ്ടാടുന്ന ഒരു ആചാരമാണ് വടക്കുപുറത്തു പാട്ട്. ക്ഷേത്രത്തിന്‍റെ വടക്കേ മുറ്റത്ത് കളമെഴുതി പന്ത്രണ്ട് ദിവസം പാട്ടും അവസാന ദിവസം ഗുരുതിയും നടത്തുന്നു. ആദ്യത്തെ നാല് ദിവസം എട്ട് കൈകളുള്ള ഭഗവതിയുടെ രൂപവും, അടുത്ത നാല് ദിവസം പതിനാറ് കൈകളുള്ള രൂപവും, അടുത്ത മൂന്ന് ദിവസം മുപ്പത്തി രണ്ട് കൈകളുള്ള രൂപവും അവസാന ദിവസം അറുപത്തി നാല് കൈകളുള്ള രൂപവുമാണ് എഴുതപ്പെടുന്നത്.

ഒരിക്കൽ വൈക്കം ദേശത്ത് അതിഭയങ്കരമായ വസൂരിബാധയുണ്ടായി. രോഗബാധയാൽ വളരെയധികം പേർ മരണമടഞ്ഞു. വടക്കുംകൂർ രാജവംശമായിരുന്നു അപ്പോൾ നാട് ഭരിച്ചിരുന്നത്. ജ്യോതിഷമാർഗ്ഗത്തിലൂടെ ചൊവ്വയുടെ കോപമാണ് രോഗകാരണമെന്നും പരിഹാരമായി ഭദ്രകാളി ഭജനം ചെയ്യണമെന്നും നിർദ്ദേശിക്കപ്പെട്ടു. അതനുസരിച്ച് പ്രജാക്ഷേമ തത്പരനായിരുന്ന വടക്കുംകൂർ രാജാവ് കൊടുങ്ങല്ലൂര് പോയി നാൽപത്തിയൊന്ന് ദിവസത്തെ ഭജനമിരുന്നു. അവസാന ദിവസം രാത്രിയിൽ രാജാവിന് ഭഗവതി സ്വപ്നത്തിൽ ദർശനം നൽകി പന്ത്രണ്ട് വർഷം കൂടുമ്പോൾ വൈക്കം ക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കളമെഴുത്തും പാട്ടും നടത്തണമെന്നും അപ്പോൾ രാജാവിന്‍റെ തലയ്ക്കൽ വെച്ചിരിക്കുന്ന ഉടവാൾ പ്രതിഷ്ഠിക്കണമെന്നും അരുൾ ചെയ്തു. ഉറക്കമുണർന്ന രാജാവ് തന്‍റെ തലയ്ക്കൽ ഒരു ഉടവാൾ വെച്ചിരിക്കുന്നതായി കണ്ടു. അടുത്ത ദിവസം ക്ഷേത്രത്തിൽ വെച്ച് വെളിച്ചപ്പാടും ഇത് സ്ഥിരീകരിച്ചു.

മടങ്ങിയെത്തിയ രാജാവ് ഉടൻ തന്നെ പാട്ട് നടത്തുകയും വസൂരി നിശ്ശേഷം വൈക്കം വിട്ട് ഒഴിയുകയും ചെയ്തു.

മലയാളം

മലയാളം

ക്ഷേത്രങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies