മനസ്സ് പറയുന്നതാണോ അനുസരിക്കേണ്ടത്?

മനസ്സ് പറയുന്നതാണോ അനുസരിക്കേണ്ടത്?

ജാനാമി ധർമം ന ച മേ പ്രവൃത്തിഃ.

ജാനാമ്യധർമം ന ച മേ നിവൃത്തിഃ.

കേനാപി ദേവേന​ ഹൃദി സ്ഥിതേന

യഥാ നിയുക്തോഽസ്മി തഥാ കരോമി..

 

ദുര്യോധനന്‍റെ വാക്കുകളാണ്.

ധർമ്മമെന്താണെന്ന് എനിക്കറിയാം, എന്നാൽ അത് പ്രവർത്തിക്കാനാവുന്നില്ല.

അധർമ്മമെന്താണ് എന്നെനിക്കറിയാം, എന്നാൽ അതിൽനിന്നും വിട്ടുമാറാനാവുന്നില്ല.

എന്‍റെ ഉള്ളിലിരുന്ന് ആരോ ഒരു ദേവൻ പ്രേരിപ്പിക്കുന്നത് പോലെയാണ് ഞാൻ എല്ലാം ചെയ്യുന്നത്.

 

ഇത് പോലെ നമ്മുടെയെല്ലാം ഉള്ളിൽ നമ്മെ നയിക്കുന്ന ഒരു ശബ്ദമുണ്ട്. പലരും ഉപദേശിക്കും, 'നിന്‍റെ മനസ്സാക്ഷിക്കനുസരിച്ച് പ്രവർത്തിക്ക്, മനസ്സ് പറയുന്നത് പോലെ ചെയ്യ്' എന്നൊക്കെ.

എന്നാൽ ഇതാണോ ശരി?

ദുര്യോധനന്‍റെ വാക്കുകൾ നമുക്കെല്ലാം ഒരു താക്കീതാണ്.

ദുര്യോധനൻ മണ്ടനോ ജ്ഞാനമില്ലാത്തവനോ ആയിരുന്നില്ല. 

ഭീഷ്മരും ദ്രോണരും വിദുരരുമൊക്കെയാണ് ദുര്യോധനന് ജ്ഞാനം പകർന്നുകൊടുത്തത്.

എന്നിട്ടും എന്തുകൊണ്ടാണ് ദുര്യോധനൻ അധർമ്മത്തിന്‍റെ പാതയിലൂടെ സഞ്ചരിച്ചത്?

എന്തായിരുന്നു ദുര്യോധനന്‍റെ ഉള്ളിലെ ആ പ്രേരണ?

മനസ്സിൽ നിന്നും ഉയരുന്ന ആ ശബ്ദത്തിന് ആ മനസ്സിന്‍റെ അത്രയും മാത്രമേ പവിത്രത ഉണ്ടാവുകയുള്ളൂ. 

ആത്മാവിന്‍റെയല്ല ആ ശബ്ദം, മനസ്സിന്‍റെയാണ് എന്നോർക്കണം.

അന്തര്യാമിയായ ഈശ്വരന്‍റെയാണെന്ന് തോന്നിപ്പിക്കുന്ന ആ ശബ്ദം വാസ്തവത്തിൽ നമ്മുടെ മനസ്സിന്‍റെ മാത്രമാണ്.

അത് ദുര്യോധനനോട് എന്താണ് പറഞ്ഞത്?

  • പാണ്ഡവർ നിനക്കൊരു ഭീഷണിയാണ്.
  • ഒത്തൊരുമയുടെ മാർഗ്ഗം സ്വീകരിച്ചാൽ നിന്നെ എല്ലാവരും ദുർബലനായി കണക്കാക്കും.
  • ശക്തിയിലൂടെ വിജയം നേടിയെടുക്കണം.

ദുര്യോധനൻ ഏതോ ഒരു ദേവന്റേതെന്ന് തെറ്റിദ്ധരിച്ച ആ ശബ്ദം സർവ്വനാശത്തിലേക്കല്ലേ നയിച്ചത്?

എങ്ങനെയാണ് ദുര്യോധനന്‍റെ ഉള്ളിലെ ആ ശബ്ദം രൂപപ്പെട്ടത്?

  • പൂർവ്വജന്മങ്ങളിൽനിന്നും ആർജ്ജിച്ച രാജസികമായ വാസനകൾ ദുര്യോധനന്‍റെ മനസിനെ അസൂയ, പക, അത്യാഗ്രഹം തുടങ്ങിയ ദുർഗ്ഗുണങ്ങളുടെ വിളനിലമാക്കി.
  • ശകുനിയെപ്പോലുള്ളവരുടെ സ്വാധീനം.
  • പാണ്ഡവരെ ജനങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കണ്ടുള്ള അസൂയ.

ദുര്യോധനൻ എല്ലാത്തിനും കരണമായിപ്പറയുന്ന ആ ദേവൻ, ആ ഉൾപ്രേരണ, ആ ശബ്ദം സനാതന ധർമ്മത്തിന്‍റെ വിശ്വാസങ്ങൾക്ക് എതിരാണ്.

ഈശ്വരൻ ഒരിക്കലും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയില്ല.

ദുര്യോധനന്‍റെ ആ ഉൾപ്രേരണ ഇശ്വരനായിരുന്നില്ല; മേൽപ്പറഞ്ഞ കാരണങ്ങളാൽ ദുര്യോധനന്‍റെ ഉള്ളിൽ വളർന്നുവന്ന ഒരു അസുരശക്തി ആയിരുന്നു.

അതിനെയാണ് ദുര്യോധനൻ ദൈവപ്രേരണയായി തെറ്റിദ്ധരിച്ചത്.

അതുകൊണ്ടാണ് ഗീത പറയുന്നത് - തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൗ.

 എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യരുതാത്തത് എന്നതിന് ശാസ്ത്രമായിരിക്കണം പ്രമാണം; ഉൾപ്രേരണയോ ശബ്ദമോ ആകരുത്.

ശാസ്ത്രമായിരിക്കണം നമ്മെ നയിക്കേണ്ടത്; വികാരങ്ങളോ ചിന്തകളോ ആകരുത്.

മനസ്സിൽ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവ ഒരു തരിമ്പ് പോലുമുണ്ടെങ്കിൽ മനസ്സിന്‍റെ ശബ്ദത്തെ വിശ്വസിക്കരുത്, അനുസരിക്കരുത്.

അത് അപകടത്തിലേക്കേ നയിക്കൂ.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies