ശിവൻ സതിയെ മനസ്സുകൊണ്ട് ത്യാഗം ചെയ്യുന്നു

ശിവൻ സതിയെ മനസ്സുകൊണ്ട് ത്യാഗം ചെയ്യുന്നു

വിവാഹശേഷം ശിവനും സതിയും പലയിടങ്ങളിലും സഞ്ചരിക്കുമായിരുന്നു. ഒരിക്കൽ ദണ്ഡകാരണ്യത്തിൽവെച്ച് ശ്രീരാമനേയും ലക്ഷ്മണനേയും കാണുവാനിടയായി. സീതയെ അന്വേഷിച്ച് വനത്തിൽ അലഞ്ഞുനടന്ന രാമൻ 'സീതേ സീതേ'  എന്ന് വിളിച്ച് വിലപിക്കുന്നുണ്ടായിരുന്നു.

സതിയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് , ശിവൻ രാമനെ 'ജയ് ശ്രീരാം' എന്ന് പറഞ്ഞ് താണുവണങ്ങി,  ഇത് സതിയെ ആശയക്കുഴപ്പത്തിലാക്കി, 'മഹാദേവാ, അങ്ങ് എല്ലാ ദേവന്മാരാലും ആരാധിക്കപ്പെടുന്നു.. ഈ രണ്ടു മനുഷ്യരുടെയും മുമ്പിൽ അങ്ങ്  എന്തിനാണ് കുമ്പിടുന്നത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല', സതീദേവി പറഞ്ഞു.

ശിവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, 'ദേവി, അവർ സാധാരണ മനുഷ്യരല്ല. അനുജൻ ലക്ഷ്മണൻ ആദിശേഷൻ്റെ അവതാരമാണ്. ജ്യേഷ്ഠൻ രാമൻ മഹാവിഷ്ണു തന്നെ. ധർമ്മത്തെയും നീതിയേയും സംരക്ഷിക്കാനാണ് അവർ ഈ രൂപങ്ങൾ സ്വീകരിച്ചിരിക്കുന്നത്.'

സതിയ്ക്ക് വിശ്വാസമായില്ല. 'എന്നാൽ ദേവി തന്നെ പോയി സംശയം നീക്കിക്കൊള്ളൂ', ഭഗവാൻ പറഞ്ഞു. ഒരു ആൽമരത്തിന് കീഴിൽ ഭഗവാൻ വിശ്രമിക്കുകയും ദേവി ശ്രീരാമനെ പരീക്ഷിക്കാൻ പുറപ്പെടുകയും ചെയ്തു. ദേവി സീതയുടെ രൂപം ധരിച്ചാണ് രാമന്‍റെ പക്കലേക്ക് പോയത്. 'ശരിക്കും മഹാവിഷ്ണുവാണെങ്കിൽ എന്നെ തിരിച്ചറിയും.'

ദേവി  മുന്നിലെത്തിയതും ശ്രീരാമൻ ദേവിയെ താണുവണങ്ങി. എന്നിട്ട് ചോദിച്ചു, 'അമ്മേ, എന്തിനാണ് ഭഗവാനില്ലാതെ തനിയെ ഈ വനാന്തരത്തിൽ ചുറ്റിക്കറങ്ങുന്നത്?'.

സത്യം മനസ്സിലാക്കിയ സതി ഭഗവാന്‍റെ വാക്കുകകളെ സംശയിച്ചതിൽ ഖേദിക്കാൻ തുടങ്ങി. എന്നിരുന്നാലും എന്തിനാണ് ഭഗവൻ രാമനെ വണങ്ങിയത് എന്ന് മനസ്സിലായില്ല. രാമൻ പരമശിവന്‍റെ ഭക്തനല്ലേ? ഭഗവാൻ ഭക്തനുമുന്നിൽ കുമ്പിടുമോ?

ദേവിയുടെ മനസ്സറിഞ്ഞ ശ്രീരാമൻ വിശദീകരിച്ചു, 'പണ്ടൊരിക്കൽ ഭഗവാൻ പരമശിവൻ വിശ്വകർമ്മാവിനെ തൻ്റെ വാസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു രമ്യഹർമ്മ്യം പണിയുവാൻ നിർദ്ദേശിച്ചു. അതിൽ ഒരു ദിവ്യസിംഹാസനം സ്ഥാപിച്ച് ദേവന്മാരുടേയും ഋഷിമാരുടേയും  ഗന്ധർവന്മാരുടേയും മറ്റും സാന്നിദ്ധ്യത്തിൽ മഹാവിഷ്ണുവിനെ വിളിച്ചുവരുത്തി അതിലിരുത്തി പട്ടാഭിഷേകം നടത്തി തന്‍റെ അതുല്യമായ ശക്തിയും വൈഭവവും പ്രദാനം ചെയ്തു.

എന്നിട്ട് പറഞ്ഞു - എന്‍റെ തന്നെ കല്പനപ്രകാരം മഹാവിഷ്ണു ഇന്നുമുതൽ ഞാനുൾപ്പെടെ എല്ലാരാലും വന്ദനീയനായിരിക്കും.' തുടർന്ന് പരമശിവൻ മഹാവിഷ്ണുവിനെ വന്ദിച്ചു. 

ഭഗവാനെ പിന്തുടർന്ന് ബ്രഹ്മാവും എല്ലാ ദേവന്മാരും ഋഷിമാരും സിദ്ധന്മാരും  ശ്രീഹരിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

അത്യധികം സന്തുഷ്ടനായി  മഹേശ്വരൻ പറഞ്ഞു, 'ഹരി, എൻ്റെ കൽപ്പനയാൽ, എല്ലാ ലോകങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും സംഹാരകനുമായിത്തീരുക. ധർമ്മം, അർത്ഥം, കാമം എന്നിവയുടെ ദാതാവും  ദുഷ്ടന്മാരുടെ ശിക്ഷകനുമായിത്തീരുക. പ്രപഞ്ചത്തിൻ്റെ അജയ്യനായ നാഥനാകുക.'

‘ഞാൻ ഇതിനാൽ മൂന്ന് ശക്തികൾ നൽകുന്നു:

  1. എല്ലാ ആഗ്രഹങ്ങളും  നിറവേറ്റാനുള്ള ശക്തി
  2. യഥേഷ്ടം ലീലകൾ ചെയ്യാനുള്ള ശക്തി 
  3. ശാശ്വതമായ സ്വതന്ത്ര്യം 

വിഷ്ണുവിനെ എതിർക്കുന്നവർ എന്‍റെയും ശത്രുക്കളാണ്. ഞാനവരെ ശിക്ഷിക്കും. വിഷ്ണുഭക്തർക്ക് ഞാൻ മോക്ഷം നൽകും.

ഹരിയും ബ്രഹ്മാവും എന്‍റെ രണ്ട് കരങ്ങളാണ്. ഞാൻ അവർക്ക് രണ്ട് പേർക്കും പൂജായോഗ്യനാണ്. വിവിധ അവതാരലീലകളിലൂടെ വിഷ്ണു എന്‍റെ ഉദ്ദേശ്യങ്ങളായിരിക്കും നിറവേറ്റുന്നത്.’

ശ്രീരാമൻ സംശയം ദൂരീകരിച്ചതിനുശേഷം സതി ദേവി മഹാദേവന്‍റെ പക്കലേക്ക് മടങ്ങി.

ദേവന്മാർ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ ഭഗവാൻ ചില നിബന്ധനകൾ വെച്ചിരുന്നു. അതിലൊന്നായിരുന്നു - എന്‍റെ പത്നി എന്നെങ്കിലും എന്നെ സംശയിച്ചാൽ ഞാൻ അവളെ ത്യജിക്കും. ഇത് പ്രകാരം ദേവി ഭഗവാന്‍റെ വാക്കുകളെ പൂർണ്ണമായി വിശ്വസിക്കാത്തതിനാൽ ഭഗവാൻ ദേവിയെ മനസ്സുകൊണ്ട് ത്യജിച്ചു. 

ആൽമരചുവട്ടിൽ തിരിച്ചെത്തിയ സതി ദേവി ഭഗവാനുമൊരുമിച്ച് കൈലാസത്തിലേക്ക് തിരിച്ചു. ഭഗവാൻ ഒന്നും സംഭവിച്ചതായി ഭാവിച്ചില്ല. ദേവിയ്ക്ക് പല കഥകളും പറഞ്ഞുകൊടുത്ത് അവരങ്ങനെ പോകുമ്പോൾ ഭഗവാന്‍റെ പ്രതിജ്ഞാപാലനത്തെ അനുമോദിച്ച് ഒരു അശരീരി കേട്ടു. ദേവി അതിനെപ്പറ്റി ചോദിച്ചെങ്കിലും ഭഗവാൻ ഒന്നും വിട്ടുപറഞ്ഞില്ല. ഭഗവാന്‍റെ ചരണങ്ങളിൽ മനസ്സുറപ്പിച്ച് ധ്യാനത്തിലൂടെ ദേവി ഭഗവാൻ തന്നെ ത്യജിച്ചുവെന്ന് മനസ്സിലാക്കി. ഇത് ദേവിയെ വല്ലാത്ത ദുഃഖത്തിലാഴ്ത്തി. കൈലാസത്തിലെത്തിയ ഉടൻ ഭഗവാൻ ധ്യാനനിരതനായി. വളരെ സമയത്തിനുശേഷം ധ്യാനത്തിൽനിന്ന് ഉണർന്ന ഭഗവാൻ ഒന്നും സംഭവിക്കാത്ത പോലെ ഇടപഴകി സതിയുടെ ദുഃഖമകറ്റി.

എന്നാൽ, ശിവപുരാണം തന്നെ ചോദിക്കുന്നു, ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും വാക്കും അതിന്‍റെ അർത്ഥവും പോലെ പരസ്പരം പിരിക്കാൻ കഴിയാത്ത ശിവനെയും ശക്തിയെയും എങ്ങനെ വേർതിരിച്ചു കാണാനാകും? ശിവൻ സതിയെ ത്യാഗം ചെയ്തുവെന്നത് വെറും ഒരു ലീലയല്ലേ?

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies