വരാഹാവതാരം

വരാഹാവതാരം

തീവ്രമായ തപസ്സിലൂടെ നിരവധി വരങ്ങൾ നേടിയ ഹിരണ്യാക്ഷൻ എന്നൊരു അസുരൻ ഉണ്ടായിരുന്നു. അഹങ്കാരം നിറഞ്ഞ അവൻ ഋഷിമാരെയും ദേവന്മാരെയും പ്രകൃതിയെത്തന്നെയും ദ്രോഹിക്കാൻ തുടങ്ങി. ശുദ്ധവും പവിത്രവുമായ എന്തിനെയും അവന് വെറുപ്പായിരുന്നു.നല്ല ആളുകളെ പോഷിപ്പിക്കുന്ന ഭൂമിയോട് അവന് പ്രത്യേക വെറുപ്പായിരുന്നു. ഭൂമീദേവിയെ നശിപ്പിക്കാൻ അവൻ ആഗ്രഹിച്ചു. ഒരു ദിവസം അവൻ ഭൂമീദേവിയെ ആക്രമിച്ച് ആഴക്കടലിലേക്ക് കൊണ്ടുപോയി. ഭൂമിയുടെ ഉപരിതലത്തിലെ സസ്യങ്ങളും ജന്തുക്കളും മനുഷ്യരും കഷ്ടപ്പെട്ടു.

ദേവന്മാർ പരിഭ്രാന്തരായി. അവർ ഭഗവാൻ വിഷ്ണുവിൻ്റെ അടുത്തേക്ക് ഓടിച്ചെന്ന് ഭൂമിയെ രക്ഷിക്കാൻ യാചിച്ചു. ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഞാൻ തന്നെ പോകാം. ഞാൻ ഒരു പുതിയ രൂപം സ്വീകരിക്കാം.’

ഭഗവാന്‍റെ ശരീരത്തിൽ നിന്നും ഒരു വലിയ കാട്ടുപന്നി പുറത്തുവന്നു. ഇതൊരു സാധാരണ പന്നിയല്ലായിരുന്നു. അതിന്‍റെ ശരീരം സ്വർണ്ണം പോലെ തിളങ്ങുന്നുണ്ടായിരുന്നു. അതിന്‍റെ ഗർജ്ജനം അസുരന്മാരെ വിറപ്പിച്ചു.  കൊമ്പുകൾ പർവതത്തിൻ്റെ അഗ്രം പോലെ മൂർച്ചയുള്ളതും ശക്തവുമായിരുന്നു. ദേവന്മാർ അത്ഭുതത്തോടെ നോക്കി നിന്നു. ഇതായിരുന്നു വരാഹ അവതാരം.

സമയം പാഴാക്കാതെ വരാഹം സമുദ്രത്തിലേക്ക് എടുത്ത് ചാടി. ആഴത്തിലേക്ക് മുങ്ങിയപ്പോൾ സമുദ്രം കലങ്ങി മറിഞ്ഞു. തിമിംഗലങ്ങൾ ഓടിയൊളിച്ചു. തിരമാലകൾ മലകൾ പോലെ ഉയർന്നു.

വരാഹം ആഴത്തിലേക്കിറങ്ങി ഭൂമീദേവിയെ കണ്ടെത്തി - നിസ്സഹായയായി, ഒറ്റയ്ക്ക് ഒരിടത്ത് കിടക്കുകയായിരുന്നു ഭൂമീദേവി. ഭഗവാൻ ഭൂമീദേവിയെ തന്‍റെ തേറ്റകളിൽ ഉയർത്തിയെടുത്തു.

ഹിരണ്യാക്ഷൻ ക്രോധം പൂണ്ട് ഓടിവന്നു. അവൻ വരാഹത്തെ യുദ്ധത്തിന് വെല്ലുവിളിച്ചു. ‘നീ ഒരു വെറും മൃഗമാണ്. എന്നെ തടയാൻ നിനക്കെങ്ങനെ ധൈര്യം വന്നു?’ അവൻ അലറി.

വരാഹം ഭൂമിയെ ശ്രദ്ധയോടെ ഒരിടത്തു വെച്ചു . എന്നിട്ട് ഹിരണ്യാക്ഷനുമായി പോരാടി. യുദ്ധം രൂക്ഷമായിരുന്നു. ആകാശം ചുവന്നു. പർവതങ്ങൾ തകർന്നു. നദികളുടെ ഗതി മാറി.

ഒടുവിൽ, വരാഹം ഹിരണ്യാക്ഷനെ അടിച്ചു വീഴ്ത്തി. അസുരൻ പരാജയപ്പെട്ടു.

യുദ്ധം അവസാനിച്ചു. സമുദ്രം ശാന്തമായി. വരാഹം ഭൂമീദേവിയെ ശ്രദ്ധയോടെ ഉയർത്തി സ്വന്തം  സ്ഥാനത്ത് വീണ്ടും സ്ഥാപിച്ചു.

ദേവന്മാർ വരാഹസ്വാമിയെ വണങ്ങി. ഭൂമീദേവി തൻ്റെ രക്ഷകന് പ്രണാമം അർപ്പിച്ചു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies