അക്രൂരൻ

അക്രൂരൻ

യദുവംശ പ്രമുഖരിൽ ഒരാളായിരുന്നു അക്രൂരൻ. അദ്ദേഹത്തിന് ശ്രീകൃഷ്ണന്‍റെ വല്യച്ഛന്‍റെ സ്ഥാനമാണ്. കംസന്‍റെ സഹോദരിയായ ഉഗ്രസേനിയായിരുന്നു അക്രൂരന്‍റെ പത്നി. കംസന്‍റെ രാജസഭയിലെ ഒരംഗമായിരുന്നു അക്രൂരൻ. 

കൃഷ്ണന്‍റെ പരമ ഭക്തന്മാരിൽ ഒരാളായിരുന്നു അക്രൂരൻ. നവവിധ ഭക്തികളിൽ വന്ദനത്തിന്‍റെ ഉദാഹരണമായി അക്രൂരനെ ആണ് പറയുന്നത്.

പല രീതിയിൽ ശ്രമിച്ചിട്ടും ശ്രീകൃഷ്ണനെ വധിക്കാൻ കഴിയാതെ വന്നപ്പോൾ കംസൻ ഒരു കുടിലതന്ത്രം പ്രയോഗിച്ചു. മഥുരയിൽ ധനുർയാഗം എന്ന പേരിൽ ആയോധനകലകളുടെ ഒരു മത്സരം ആസൂത്രണം ചെയ്തു. അതിൽ പങ്കെടുക്കാനായി കൃഷ്ണനേയും ബലരാമനേയും ക്ഷണിച്ച് അവിടെ വെച്ച് മല്ലന്മാരെക്കൊണ്ട് അവരെ വധിക്കാനായിരുന്നു പദ്ധതി. ഗോകുലത്തിൽനിന്നും കൃഷ്ണനേയും ബലരാമനേയും  ആദരവോടെ കൂട്ടിക്കൊണ്ടുവരുവാനുള്ള ദൗത്യം കംസൻ അക്രൂരനെയാണ് ഏൽപ്പിച്ചത്.

അക്രൂരൻ ഭഗവാന്‍റെ ദർശനത്തിനായി എന്നും ആഗ്രഹിച്ചിരുന്നു. ഭഗവാൻ തന്നെയാണ് കംസനിലൂടെ ഇങ്ങനെയൊരു അവസരം ഒരുക്കിക്കൊടുത്തത്. ഭഗവാൻ അനുവദിച്ചാൽ മാത്രമേ നമുക്ക് ഭഗവാനോട് അടുക്കാൻ കഴിയൂ.

പ്രഭാതത്തിൽ മഥുരയിൽനിന്നും നന്ദ്ഗാവിലേക്ക് രഥവുമായി പുറപ്പെട്ട അക്രൂരൻ മാർഗ്ഗമധ്യേ ചിന്തിച്ചുകൊണ്ടേയിരുന്നു, 'ഇന്ന് ഞാനെന്‍റെ ഭഗവാന്‍റെ സുന്ദരരൂപം കൺകുളുർക്കേ നേരിട്ട് കാണും. എന്നെ കണ്ടാലുടൻ കണ്ണൻ ഓടിവന്ന് എന്‍റെയടുത്തിരുന്ന് സ്നേഹപൂർവം സംസാരിക്കും.'

വ്രജഭൂമിയിലെത്തി കൃഷ്ണന്‍റെ പദചിഹ്നങ്ങൾ കണ്ടതും രഥത്തിൽനിന്നും ചാടിയിറങ്ങി ആനന്ദാതിരേകത്തിൽ ഭഗവാന്‍റെ പാദധൂളിയിൽ കിടന്ന് അക്രൂരൻ ഉരുളാൻ തുടങ്ങി. 

ഗോകുലത്തിൽ എത്തിയതും കൃഷ്ണനും ബലരാമനും അദ്ദേഹത്തെ ആലിംഗനം ചെയ്ത് തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. 

അടുത്ത ദിവസം മൂന്ന് പേരും മഥുരയിലേക്ക് പുറപ്പെട്ടു.  വഴിയിൽ അക്രൂരന് ഒരു ദിവ്യദർശനമുണ്ടായി. നിത്യകർമ്മാനുഷ്ഠാനത്തിനായി യമുനാതീരത്തു രഥം നിർത്തി അക്രൂരൻ നദിയിലേക്കിറങ്ങി. നോക്കിയപ്പോൾ നദിയിൽ ഭഗവാന്‍റെ പ്രതിബിംബം. തിരിഞ്ഞുനോക്കിയപ്പോൾ ഭഗവാൻ രഥത്തിൽ തന്നെയുണ്ട്. വീണ്ടും നദിയിലേക്ക് നോക്കിയപ്പോൾ ഭഗവാന്‍റെ രൂപം നദിയിൽ. അക്രൂരന് ശ്രീകൃഷ്ണഭഗവാൻ സർവ്വവ്യാപിയായ പരമാത്മാവ് തന്നെയാണെന്ന് മനസ്സിലായി. മഥുരയ്ക്കും വൃന്ദാവനത്തിനും നടുവിൽ അക്രൂർ ഘാട് എന്ന പേരിൽ ഈ സ്ഥലം ഇന്നുമുണ്ട്.

മഥുരയിലെത്തി അക്രൂരൻ ശ്രീകൃഷ്ണനേയും ബലരാമനേയും തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു. കംസന്‍റെ അന്ത്യമാണ് തന്‍റെ ആഗമനോദ്ദേശ്യമെന്നും അതിനുശേഷം താൻ വരാമെന്നും ഭഗവാൻ പറഞ്ഞു. കംസവധത്തിനുശഷം തന്‍റെ വീട്ടിലെത്തിയ ഭഗവാനെ അക്രൂരൻ പൂജിച്ചു സൽക്കരിച്ചു. ഭഗവാൻ അക്രൂരനോട് ഹസ്തിനാപുരത്ത് പോയി പാണ്ഡവരുടെ വിവരം തിരക്കി വരാൻ പറഞ്ഞു. 

മഥുര വിട്ട് ശ്രീകൃഷ്ണനും യാദവന്മാരും ദ്വാരകയിലേക്ക് കുടിയേറിയപ്പോൾ അക്രൂരനും കൂടെയുണ്ടായിരുന്നു. അക്രൂരൻ വസിക്കുന്ന സ്ഥലത്ത് മഴയുടെ അഭാവമോ വരൾച്ചയോ മറ്റ് കഷ്ടപ്പാടുകളോ ഉണ്ടാവില്ല. ഒരിക്കൽ ദ്വാരകവിട്ട് അക്രൂരൻ എവിടേയോ പോയ സമയം ജനങ്ങൾ വല്ലാതെ കഷ്ടപ്പാടുകൾ അനുഭവിച്ചു. ഭഗവാൻ ഉടൻതന്നെ അക്രൂരനെ തേടിപ്പിടിച്ചു തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

ഒടുവിൽ അക്രൂരനും ഭഗവാനോടൊപ്പം ഭഗവാന്‍റെ ദിവ്യലോകത്തിൽ പോയിച്ചേർന്നു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies