നൈമിഷാരണ്യം എങ്ങിനെ പ്രസിദ്ധമായി?

Chakra tirtha at Naimisharanya

 

പുരാണങ്ങള്‍ ആദ്യമായി അവിടെയാണ് പറയപ്പെട്ടത് എന്നതു കൊണ്ടാണോ ?

കലിയില്‍ നിന്നും രക്ഷപ്പെടാന്‍ ബ്രഹ്മാവ് ഋഷിമാരെ അവിടേക്കാണ് അയച്ചത് എന്നതു കൊണ്ടാണോ ?

ഇതൊക്കെ നടന്നത് ദ്വാപരയുഗത്തിലാണ്.

 

Click below to listen to എന്താണ് ഭാഗവതം എന്നതിന്‍റെ അര്‍ത്ഥം | Chottanikkara Amma Devotional Songs 

 

എന്താണ് ഭാഗവതം എന്നതിന്‍റെ അര്‍ത്ഥം

 

നൈമിഷാരണ്യം സത്യയുഗത്തില്‍ തന്നെ ദിവ്യതീര്‍ത്ഥമായി കഴിഞ്ഞിരുന്നു.

സത്യ യുഗത്തില്‍ സുപ്രതീകന്‍ എന്നൊരു രാജാവുണ്ടായിരുന്നു.

രണ്ട് രാജ്ഞിമാരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് കുഞ്ഞുങ്ങളുണ്ടായിരുന്നില്ലാ.

അദ്ദേഹം ചിത്രകൂടപര്‍വതത്തില്‍ പോയി അവിടെ ദുര്‍വാസാവ് മഹര്‍ഷിയെ വളരെക്കാലം സേവിച്ചു.

മഹര്‍ഷി പ്രസന്നനായി രാജാവിനെ അനുഗ്രഹിക്കാന്‍ തുടങ്ങിയപ്പോള്‍ ആകസ്മികമായി ദേവേന്ദ്രനും പരിവാരങ്ങളും അവിടെ വന്നുചേര്‍ന്നു.

ദേവേന്ദ്രന്‍ വെറുതെ കൈയ്യും കെട്ടി നിന്നതല്ലാതെ മഹര്‍ഷിയെ ആദരിക്കാനൊന്നും പോയില്ല.

ദുര്‍വാസാവിന് കോപം വന്നു.

അദ്ദേഹം ദേവേന്ദ്രനെ ശപിച്ചു.

നീ രാജ്യം നഷ്ടപ്പെട്ട് ഭൂമിയില്‍ അലഞ്ഞു തിരിയും.

അതേ ക്ഷണത്തില്‍ തന്നെ സുപ്രതീകന് അനുഗ്രഹവും കൊടുത്തു.

നിനക്ക് ഇന്ദ്രനെപ്പോലെ അതിബലവാനും പരാക്രമിയുമായ ഒരു പുത്രനുണ്ടാകും.

വലിയ പ്രതാപിയാകും.

പക്ഷേ ക്രൂരനുമായിരിക്കും.

സുപ്രതീകന് പുത്രന്‍ പിറന്നു.

ദുര്‍ജയന്‍ എന്ന് പേരു വെച്ചു.

ജാതകര്‍മ്മസംസ്കാരത്തിന്‍റെ സമയത്ത് ദുര്‍വാസാവ് മഹര്‍ഷിയും വന്നു ചേര്‍ന്നു.

മഹര്‍ഷി തല്‍ക്കാലത്തേക്ക് തന്‍റെ തപശ്ശക്തി കൊണ്ട് ദു‍ര്‍ജയന്‍റെ സ്വഭാവം സൗമ്യമാക്കി മാറ്റി.

ദുര്‍ജയന്‍ വേദങ്ങളും ശാസ്ത്രങ്ങളുമൊക്കെ പഠിച്ചു.

തന്‍റെ പിതാവില്‍നിന്നും രാജഭരണം ഏറ്റെടുത്തതില്‍പ്പിന്നെ ദുര്‍ജയന്‍ മറ്റു രാജ്യങ്ങളെ വെട്ടിപ്പിടിക്കാന്‍ തുടങ്ങി.

അയാളുടെ ഓരോ കാര്യത്തിലും ക്രൂരത നിഴലിക്കാന്‍ തുടങ്ങി.

ഭാരതവര്‍ഷം മുഴുവനും പിടിച്ചടക്കി.

പിന്നീട് മദ്ധ്യ ഏഷ്യയിലിളുള്ള ഗന്ധര്‍വന്മാരുടേയും കിന്നരന്മാരുടേയും മറ്റും സാമ്രാജ്യങ്ങളും പിടിച്ചടക്കി.

പിന്നീട് മേരു പര്‍വതം ( പാമീര്‍ ) കടന്ന് ഇന്ദ്രന്‍റെ സാമ്രാജ്യത്തേയും ആക്രമിച്ചു.

 

ഭൂമിയിലും ഒരു സ്വര്‍ഗം

വേദകാലത്ത് ആകാശത്തെ സ്വര്‍ഗലോകത്തിന് സമാനമായി ഭൂമിയിലും ഒരു സ്വര്‍ഗലോകമുണ്ടായിരുന്നു - സൈബീരിയാ.

ഇതായിരുന്നു ഭൂമിയിലെ സ്വര്‍ഗലോകം.

വലിയ ഒരു ഹിമപാതത്തില്‍ പിന്നീടത് നശിച്ചുപോയി.

മഹാഭാരതം ശാന്തിപര്‍വത്തില്‍ ഭാരദ്വാജ മഹര്‍ഷി ഭൃഗു മഹര്‍ഷിയോട് ചോദിക്കുന്നുണ്ട് -

അസ്മാല്ലോകാത്പരോ ലോകഃ ശ്രൂയതേ നോപലഭ്യതേ.

തമഹം ജ്ഞാതുമിച്ഛാമി തദ്ഭവാന്‍ വക്തുമര്‍ഹതി.

പരലോകം എന്ന് കേട്ടിട്ടുണ്ട് .

അതെവിടെയാണ് എന്ന് പറഞ്ഞുതരാമോ ?

ഭൃഗു മഹര്‍ഷി പറയുന്നു -

ഉത്തരേ ഹിമവത് പാര്‍ശ്വേ പുണ്യേ സര്‍വഗുണാന്വിതേ.

പുണ്യഃ ക്ഷേമ്യശ്ച യോ ദേശഃ സ പരോ ലോക ഉച്യതേ.

സ സ്വര്‍ഗസദൃശോ ദേശഃ തത്ര യുക്താഃ ശുഭാ ഗുണാഃ

കാലേ മൃത്യുഃ പ്രഭവതി സ്പൃശന്തി വ്യാധയോ ന ച.

ഹിമാലയത്തിന് വടക്കാണ് സ്വര്‍ഗസദൃശമായ പരലോകം.

എല്ലാ ഗുണങ്ങളും തികഞ്ഞയിടം.

അവിടെ അകാലമരണമോ രോഗങ്ങളോ ഇല്ലാ.

ദേവന്മാര്‍ക്ക് ദുര്‍ജയനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ലാ.

അവര്‍ ഭാരതത്തില്‍ വന്ന് മനുഷ്യര്‍ക്കിടയില്‍ വസിക്കാന്‍ തുടങ്ങി.

ദുര്‍ജയന്‍ അസുരന്മാരുമായി സഖ്യവും തുടങ്ങി.

വിദ്യുത്, സുവിദ്യുത് എന്ന രണ്ട് അസുരന്മാരെ ലോകപാലകന്മാരായി നിയമിച്ചു.

ഹേതൃ, പ്രഹേതൃ എന്നിങ്ങനെ രണ്ട് ദാനവന്മാരുണ്ടായിരുന്നു.

അവരും മുമ്പൊരിക്കല്‍ വലിയൊരു സേനയേയും കൂട്ടി സ്വര്‍ഗത്തെ ആക്രമിച്ചിരുന്നു.

ദേവന്മാര്‍ സഹായം ചോദിച്ച് ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ പക്കല്‍ ചെന്നു.

ഭഗവാന്‍ തന്‍റെ ശരീരത്തില്‍നിന്നും തന്‍റെ തന്നെ കോടാനുകോടി പ്രതിരൂപങ്ങളെ സൃഷ്ടിച്ചു.

അവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി.

ദുര്‍ജയന്‍ അവരുടെ പുത്രിമാരെ വിവാഹം കഴിച്ച് അവരുമായും സുഹൃദ്ബന്ധം സ്ഥാപിച്ചു.

ഒരിക്കല്‍ ദുര്‍ജയന്‍ തന്‍റെ അഞ്ച് അക്ഷൗഹിണി സേനയുമായി നായാട്ടിനിറങ്ങി.

 

അക്ഷൗഹിണി എന്നാല്‍ എന്താണെന്നറിയാമോ ?

1,09,350 കാലാള്‍ പടയാളികള്‍

65,610 കുതിരപ്പോരാളികള്‍

21,870 ആനകള്‍

21,870 രഥങ്ങള്‍

ഇത്രയും ചേര്‍ന്നതാണ് ഒരു അക്ഷൗഹിണി.

കുരുക്ഷേത്ര യുദ്ധത്തില്‍ മൊത്തം പതിനെട്ട് അക്ഷൗഹിണികളാണ് പങ്കെടുത്തത്.

ഇങ്ങനെ അഞ്ച് അക്ഷൗഹിണികളുണ്ടായിരുന്നു ദുര്‍ജയന്‍റെ കൂടെ.

 

ഭഗവാന്‍ ഗൗരമുഖന് ചിന്താമണി നല്‍കുന്നു

വനത്തില്‍ ഒരു സുന്ദരമായ ആശ്രമം കണ്ടു.

മഹര്‍ഷി ഗൗരമുഖന്‍റേതായിരുന്നു ആ ആശ്രമം.

ദുര്‍ജയനെ സ്വീകരിച്ചിരുത്തി മഹര്‍ഷി പറഞ്ഞു - നിങ്ങള്‍ക്കുള്ള ആഹാരമൊക്കെ ഏര്‍പ്പാട് ചെയ്യാം.

ചാടിക്കയറി പറഞ്ഞുവെങ്കിലും മഹര്‍ഷി പിന്നീട് വ്യാകുലനായി - എങ്ങനെ കൊടുക്കും ഇത്ര പേര്‍ക്ക് ആഹാരം ?

മഹര്‍ഷി ഭഗവാനോട് പ്രാര്‍ഥിച്ചു - ഞാന്‍ ഏത് വസ്തുവിനെ നോക്കിയാലും ഏത് വസ്തുവിനെ തൊട്ടാലും അതൊക്കെ സ്വാദിഷ്ഠമായ ആഹാരമായി മാറണേ, എന്ന്.

ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് മഹര്‍ഷിക്ക് ചിന്താമണി എന്ന രത്നം നല്‍കി.

എന്ത് ചോദിച്ചാലും നല്‍കുന്ന രത്നം.

രത്നത്തിന്‍റെ ശക്തിയുപയോഗിച്ച് ഗൗരമുഖന്‍ എല്ലാവരെയും നല്ല പോലെ സല്‍ക്കരിച്ചു.

 

ചിന്താമണിക്കു വേണ്ടി യുദ്ധം

ദുര്‍ജയന് മനസിലായി മഹര്‍ഷിയുടെ പക്കല്‍ ചിന്താമണി ഉള്ള വിവരം.

പുറപ്പെടാറായപ്പോള്‍ തന്‍റെ മന്ത്രിയെ മഹര്‍ഷിയുടെ പക്കലേക്കയച്ചു.

മന്ത്രി മഹര്‍ഷിയോട് പറഞ്ഞു - ഇത്തരത്തിലുള്ള അമൂല്യ വസ്തുക്കളൊക്കെ രാജാക്കന്മാരുടെ പക്കല്‍ വേണം ഇരിക്കാന്‍.

ആ രത്നം രാജാവിന് കൊടുത്തേക്കൂ.

മഹര്‍ഷി പറഞ്ഞു - ഭഗവാന്‍ അനുഗ്രഹിച്ച് തന്നതാണ്.

ആര്‍ക്കും കൊടുക്കില്ലാ.

ദുര്‍ജയന്‍ രത്നം ബലമായി പിടിച്ചെടുക്കാന്‍ ആജ്ഞാപിച്ചു.

ദുര്‍ജയന്‍റെ സൈന്യം ആശ്രമം ആക്രമിച്ചപ്പോള്‍ ചിന്താമണിയില്‍ നിന്നും അസംഖ്യം സൈനികര്‍ ഇറങ്ങിവന്ന് അവരെ നേരിട്ടു.

 

ഭഗവാന്‍ ദുര്‍ജയനേയും സേനയേയും സംഹരിക്കുന്നു

യുദ്ധം ദീര്‍ഘകാലം തുടര്‍ന്നപ്പോള്‍ മഹര്‍ഷി വീണ്ടും ഭഗവാനോട് സഹായം അപേക്ഷിച്ചു.

ഭഗവാന്‍ ഇറങ്ങിവന്ന് ഒരു നിമിഷം കൊണ്ട് ദുര്‍ജയനേയും സൈന്യത്തേയും തന്‍റെ സുദര്‍ശനചക്രം കൊണ്ട് ഭസ്മമാക്കി.

എന്നിട്ട് പറഞ്ഞു - ഒരു നിമിഷം കൊണ്ട് ഞാനിവിടെ അസുരന്മാരെ ഇല്ലാതാക്കിയതുകൊണ്ട് ഈ സ്ഥാനം നൈമിഷാരണ്യം എന്ന പേരില്‍ പ്രസിദ്ധമാകും.

പിന്നീട് കലിയുഗത്തിന്‍റെ തുടക്കത്തില്‍ ഋഷിമാര്‍ ബ്രഹ്മാവിനോട് കലിയില്‍ നിന്നും സുരക്ഷിതമായി കഴിയാന്‍ ഒരു സ്ഥാനം ചോദിച്ച് ചെന്നു.

അപ്പോള്‍ ബ്രഹ്മാവ് ഒരു ചക്രം ഉരുട്ടി വിട്ടിട്ട് പറഞ്ഞു - ഈ ചക്രത്തിന്‍റെ നേമി എവിടെ ശീര്‍ണമാകുന്നുവോ ആ സ്ഥലം സുരക്ഷിതമായിരിക്കും.

നേമി ശീര്‍ണമാകുക എന്നാല്‍ ചക്രം ഉരുളാതാകുക.

ആ ചക്രം നൈമിഷാരണ്യത്തില്‍ വന്നാണ് നിലച്ചത്.

ഇതുമായും നൈമിഷാരണ്യം എന്ന പേരിന് ബന്ധമുണ്ട്.




Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |